മലപ്പുറം: ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച യുവതിക്കെതിരെ കേസ്. വലിയപറമ്പ് സ്വദേശി റിന്റു അജയ്ക്കെതിരെയാണ് കേസ്.
റിന്റു കോഴിക്കോട് കൊടിയത്തൂർ കഴുത്തുട്ടിപുറായിലെ വാർഡ് 17ൽ വോട്ട് ചെയ്തിരുന്നു. പിന്നീട് ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ വലിയപറമ്പ് ചാലിൽ ജിഎൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തുകയായിരുന്നു.
റിട്ടർണിംഗ് ഓഫീസർ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വർ(42) പിടിയിലായി.
മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കൈയിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്.
പ്രിസൈഡിംഗ് ഓഫീസറുടെ പരാതി പ്രകാരം പോലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.